Home | Articles | 

jintochittilappilly.in
Posted On: 17/10/20 23:49
കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

 

 
പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് പക്വത പ്രാപിച്ചവരാക്കാന്വേണ്ടി ഞങ്ങള് എല്ലാവര്ക്കും മുന്നറിയിപ്പു നല്കുകയും എല്ലാവരെയും സര്വവിജ്‌ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.
ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്ര, അവന് എന്നില് ശക്‌തിയായി ഉണര്ത്തുന്ന ശക്‌തികൊണ്ടു ഞാന് കഠിനമായി അധ്വാനിക്കുന്നത്"‌. (കൊളോസോസ്‌ 1 : 28-29)
 
 
വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു :"ആധുനിക മനുഷ്യൻ ചെവികൊടുക്കുന്നത് ഗുരുക്കന്മാരേക്കാളും ഉപരിയായി സാക്ഷ്യപ്പെടുത്തുന്ന ജീവിതങ്ങൾക്കാണ്."
 
 
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ചാക്രിക ലേഖനത്തിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു "പരിശുദ്ധാരൂപിയോട് പരിപൂർണമായ വിധേയത്വം കാട്ടുന്ന ജീവിതരീതിയിലാണ് ഈ ആദ്ധ്യാത്മികത ആദ്യമായി പ്രകടമാകുന്നത് പരിശുദ്ധാരൂപി നമ്മുടെ ഉള്ളിൽ ഉരുവാക്കുന്ന ഒരു പ്രതിച്ഛായയാണത്. ആ പ്രതിച്ഛായ തെളിയുന്നതോടെ നമ്മൾ കൂടുതൽ കൂടുതൽ യേശുക്രിസ്തുവിനെപ്പോലെയായിത്തീരും. ആ പ്രതിച്ഛായ പ്രകാശിതമാകാതെ യേശുക്രിസ്തുവിനു സാക്ഷികളാകാൻ ആർക്കും സാധിക്കുകയില്ല"(1)
 
 
 
കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 428, 429 നമ്മെ പഠിപ്പിക്കുന്നു : ക്രിസ്തുവിന്റെ സദ്വാർത്ത അറിയിക്കുവാൻ "വിളിക്കപ്പെട്ട ആൾ ആദ്യമായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഔന്നത്യം (surpassing worth) തേടാൻ ശ്രമിക്കണം; ക്രിസ്തുവിനെ നേടുന്നതിനും അവനിൽ കാണപ്പെടുന്നതിനു വേണ്ടി "സർവ്വ നഷ്ടങ്ങളും അയാൾ സഹിക്കണം.. "ക്രിസ്തുവിനെയും അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയുകയും അവിടുത്തെ സഹനങ്ങളിൽ പങ്കുചേരുകയും മരണത്തിൽ അവിടുത്തോട് സാദൃശ്യനാവുകയും വേണം. ഇങ്ങനെയാണ് മരിച്ചവരുടെയിടയിൽ നിന്നുള്ള ഉത്ഥാനത്തിന് അയാൾ എത്തിച്ചേരുക"..... ക്രിസ്തുവിനെ പറ്റിയുള്ളള സ്നേഹനിർഭരമായ ഈ ജ്ഞാനമാണ് അവിടുത്തെ പ്രഘോഷിക്കുവാനും, "സദ്വാർത്ത അറിയിക്കുവാനും", യേശുക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപനത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാനുമുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുന്നത്. എന്നാൽ അതേസമയം ഈ വിശ്വാസത്തെക്കുറിച്ച് നിരന്തരം കൂടുതൽ അറിയുക എന്ന ആവശ്യം സ്പഷ്ടമാണ്.
 
 
പൗലോസ് അപ്പസ്തോലനിലൂടെ കർത്താവിന്റെ അരൂപി നമ്മോട് സംസാരിക്കുന്നതിപ്രകാരമാണ് : "എന്നാല്, ആരെങ്കിലും കര്ത്താവിലേക്കു തിരിയുമ്പോള് ആ മൂടുപടം നീക്കപ്പെടുന്നു.കര്ത്താവ്‌ ആത്‌മാവാണ്‌; കർത്താവിന്റെ ആത്‌മാവുള്ളിടത്തു സ്വാതന്ത്യ്രമുണ്ട്‌.കർത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്‌, മഹത്വത്തില് നിന്നു മഹത്വത്തിലേക്ക്‌,രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ആത്‌മാവായ കർത്താവിന്റെ ദാനമാണ്‌".[2 കോറിന്തോസ്‌ 3:16-18]
 
 
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ശ്രവിക്കാം : വിശുദ്ധിയിലേക്കുള്ള ദൈവവിളിയിൽനിന്ന് സ്വാഭാവികമായും ഉരുത്തിരിയുന്നതാണ് മിഷ്യനിലേക്കുള്ള ദൈവവിളി. മിഷനറി യഥാർത്ഥ മിഷനറി ആയിത്തീരുന്നത് വിശുദ്ധിയിലേക്കുള്ള വഴികളിൽ തന്നെത്തന്നെ നിയുക്തനാക്കുന്നതിലൂടെയാണ്. വിശുദ്ധി വാസ്തവത്തിൽ അടിസ്ഥാനപരമായ ഒരു മുൻസങ്കല്പമാണ്. തിരുസഭയിൽ രക്ഷാകര ദൗത്യം പൂർത്തിയാക്കാൻ ഏതൊരുവനും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു വ്യവസ്ഥയാണത്". (2)
 
തുടർന്ന്,
 
"വിശുദ്ധിയിലേക്കുള്ള സാർവത്രികമായ ആഹ്വാനം മിഷനുവേണ്ടിയുള്ള സാർവത്രികമായ ആഹ്വാനത്തോട് അവഗാഢമായി കൂട്ടിഘടിപ്പിച്ചിരിക്കുന്നു" (3)
 
 
വിശുദ്ധനായ ആ മാർപാപ്പ ഓരോ വിശ്വാസിയോടും ആവർത്തിക്കുന്നു:
"സഭയുടെ ദൗത്യത്തിന് നിങ്ങൾ അർപ്പിക്കുന്ന സേവനങ്ങൾ കൂടുതൽ ഊഷ്മളം ആക്കണം .നിങ്ങളുടെ സേവനത്തിന്റെ അഗാധ അർത്ഥതലങ്ങളെ കണ്ടെത്തണം. "സഭയോടൊത്തു ചിന്തിക്കുക "(Sentire Cum Ecclesia)എന്ന തെറ്റാത്ത മാർഗ്ഗം നിങ്ങൾ സ്വീകരിക്കണം." (4)
 
 
പൗലോസിനെയും സീലാസിനെയും പുറത്തേക്കു കൊണ്ട് വന്നു കാവൽക്കാരൻ ചോദിച്ചു : "യജമാന്മാരെ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം? അവർ പറഞ്ഞു :കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും“[അപ്പസ്തോലപ്രവർത്തനങ്ങൾ 16:30-31]
 
 
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഏഷ്യയിലെ സഭയ്‌ക്കെഴുതിയത്:"ഏഷ്യയിൽ മഹാമതങ്ങളുടെ ഭവനത്തിൽ, വ്യക്തികളും ജനങ്ങൾ മുഴുവനും ദൈവത്തിനായി ദാഹിക്കുന്നിടത്ത്, സഭ, പ്രാർത്ഥിക്കുന്ന സഭയാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. അവൾ നേരിട്ട് മാനുഷിക - സാമൂഹിക കാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾപോലും ആഴത്തിൽ ആധ്യാത്മികതയുള്ളതാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും യഥാർത്ഥ പ്രേക്ഷിതപരമായ ആദ്ധ്യാത്മികത എല്ലാ ക്രിസ്ത്യാനികൾക്കും ആവശ്യമാണ്.( 5)
 
 
"യഥാർത്ഥ ആധ്യാത്മികതയുള്ള വ്യക്തി ഏഷ്യയിൽ വേഗം ആദരവ് പിടിച്ചു പറ്റും.അദ്ദേഹത്തിന് അനുയായികളുണ്ടാവുകയും ചെയ്യും...നീതി,സ്നേഹം, കാരുണ്യം എന്നിവയുടെ പ്രവർത്തനവും യഥാർത്ഥ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.യഥാർത്ഥത്തിൽ ആ ആധ്യാത്മികത തന്നെയായിരിക്കും നമ്മുടെ സകല സുവിശേഷവത്കരണപ്രവർത്തനത്തിന്റെയും ഉറവിടം ...“പിതാവിന് തന്റെ മക്കളോടുള്ളതും യേശുക്രിസ്തു എന്ന വ്യക്തിയിൽ പ്രകടമാക്കപ്പെട്ടതുമായ സ്നേഹത്താൽ പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമേ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ കഴിയുകയുള്ളു...വിശുദ്ധരായ സ്ത്രീപുരുഷന്മാരെ ഈ പ്രഘോഷണ ദൗത്യനിർവഹണത്തിന് ആവശ്യമാണ്.അവർ തങ്ങളുടെ ജീവിതം വഴി രക്ഷകനെ അറിയിക്കുന്നവരും അവിടുന്ന് സ്നേഹിക്കപ്പെടാൻ ഇടയാക്കുന്നവരുമായിരിക്കും.ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാൻ കഴിയൂ..ക്രിസ്തുവിനെ പറ്റി സംസാരിക്കുന്ന ക്രിസ്ത്യാനികൾ തങ്ങൾ പ്രഘോഷിക്കുന്ന സന്ദേശം തങ്ങളുടെ ജീവിതത്തിൽ സമൂർത്തമാക്കണം."(6)
 
 
വി. ജോൺ പോൾ രണ്ടാമൻ പാപ്പ ഇതേ അപ്പസ്തോലിക ആഹ്വാനത്തിൽ നമ്മെ ഇപ്രകാരം ഓർമപ്പെടുത്തുന്നു :'"അനേകം മതങ്ങളുടെ ഈറ്റില്ലവും ദൈവത്തിനായി ദാഹിക്കുകയും ചെയ്യുന്ന ഏഷ്യയിലെ സഭയുടെ പ്രധാന ദൗത്യം പ്രാർത്ഥിക്കുന്ന സമൂഹമായിരിക്കുക എന്നതാണ്".
 
 
വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ; അദ്ദേഹത്തിന്റെ " എവാഗെലി നൂൺസ്യാന്തി " എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ നമ്മെ പഠിപ്പിക്കുന്നു "ഓരോ ക്രിസ്ത്യാനിയും ഓരോ സുവിശേഷപ്രവർത്തകനും താഴേ പറയുന്ന ചിന്തയെപറ്റി ഓർമ്മിച്ചു പ്രവർത്തിച്ചെങ്കിൽ ഉപകാരപ്രദമാകുമായിരുന്നു: ദൈവകാരുണ്യം മൂലം നമ്മുടെ സുവിശേഷ പ്രസംഗം കേൾക്കാതെ തന്നെ മറ്റു വഴികളിലൂടെ രക്ഷ നേടാൻ ആളുകൾക്ക് കഴിയും. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം, നാം അത് പ്രസംഗിക്കാതിരുന്നാൽ, അവഗണന,ഭയം, സുവിശേഷത്തിൽ നിന്നും പിന്മാറാലെന്നു വിശുദ്ധ പൗലോസ് ശ്ലീഹാ വിളിച്ച ലജ്ജ,തെറ്റായ ആശയങ്ങൾ എന്നിവമൂലം സുവിശേഷം പ്രസംഗിക്കാതിരുന്നാൽ,നമുക്ക് രക്ഷ പ്രാപിക്കാൻ കഴിയുമോ? (7)
 
 
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സുവിശേഷവത്കരണത്തിലെ കാപട്യനാട്യത്തെ ശക്തമായ ഭാഷയിൽ എതിർക്കുന്നു. "കർത്താവ് നമ്മോട് പറഞ്ഞീട്ടുള്ള എല്ലാ കാര്യങ്ങളും സുവിശേഷ പ്രഘോഷണത്തിലൂടെ മറ്റുള്ളവരെ അറിയിക്കണം; ഇത് ഒരു വശം. മറുവശത്ത് , സാക്ഷ്യത്തിലൂടെ ഈ വചനത്തെ വിശ്വസനീയമാക്കുന്നതും അനിവാര്യമാണ്.അല്ലെങ്കിൽ,സുവിശേഷം ആകർഷണീയമായ ഒരു ദർശനമായോ 'അപ്രാപ്യമായ ഒരു പറുദീസ' ആയോ ആളുകൾക്ക് തോന്നും.ജീവിതത്തിൽ പകർത്താവുന്നതും ജീവൻ നൽകുന്നതുമായ ഒരു യാഥാർത്ഥ്യമായി ജനം സുവിശേഷത്തെ അംഗീകരിക്കാതെ വരും".(8)
 
 
 
രണ്ടാം വത്തിക്കാൻ കൗൺസിൽ സുവിശേഷവേലയിലെ എതിരാളികളോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുന്നു:"സാമൂഹികമോ രാഷ്ട്രീയമോ മാത്രമല്ല മതപരമായ മണ്ഡലങ്ങളിൽ പോലും നാം ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയോ നാം പ്രവർത്തിക്കുന്നതിൽ നിന്ന് വിഭിന്നമായി പ്രവർത്തിക്കുകയോ ചെയ്യുന്നവരുടെ നേരെയും നാം സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടതാണ്. സ്നേഹവും മര്യാദയും വഴി എത്രമാത്രം നാം അവരുടെ ചിന്താഗതിയെ മനസ്സിലാക്കാൻ ശ്രമിക്കുമോ അത്രയ്ക്ക് കൂടുതലായി അവരോടൊത്തു സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാൻ നമുക്ക് സാധിക്കും. സത്യത്തോടും ധർമ്മത്തോടും അലക്ഷ്യമായൊരു വീക്ഷണം പുലർത്തി കൊണ്ടാവരുത് ഈ ദൃശ്യമായ സ്നേഹവും സന്മനസ്സും പ്രകടിപ്പിക്കുന്നത്. രക്ഷാകരമായ സത്യം എല്ലാവരോടും പ്രസംഗിക്കാൻ ക്രിസ്തുവിന്റെ ശിഷ്യരെ നിർബന്ധിക്കുന്നത് യഥാർത്ഥ സ്നേഹം തന്നെയാണ്. എന്നാൽ പരിത്യാജ്യമായ തെറ്റിനേയും തെറ്റിലിരിക്കുന്നെങ്കിലും വ്യക്തിത്വത്തിന്റെ ശ്രേഷ്ഠത ഒരിക്കലും നഷ്ടപ്പെടാതെ വ്യക്തിയേയും എപ്പോഴും വേർതിരിച്ചു കാണാൻ നമുക്ക് കഴിയണം. അയാൾ മതപരമായ തെറ്റിദ്ധാരണയോ അപൂർണമായ ജ്ഞാനമോ വച്ചു പുലർത്തിയാൽ പോലും വ്യക്തിത്വത്തിന്റെ ശ്രേഷ്ഠത അയാളിൽ ഉണ്ട്, മനുഷ്യഹൃദയത്തെ പരിശോധിച്ച് വിധിക്കുന്നത് ദൈവം മാത്രമാണ്. അതുകൊണ്ടാണ് ആരുടെയും അന്തരംഗത്തിലുള്ള തെറ്റിനെ പറ്റി വിധി ചെയ്യരുതെന്ന് അവിടുന്ന് നമ്മോട് അനുശാസിക്കുന്നത്". (9)
 
 
ഓരോ പ്രേഷിതനും സത്യത്തോട് ബഹുമാനം ഉണ്ടായിരിക്കണം. കാരണം, അയാൾ പഠിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ദൈവം വെളിപ്പെടുത്തിയിട്ടുള്ള സത്യമാണ്. മറ്റേതു സത്യത്തേക്കാളും അത് ഉന്നതമാണ്. അത് പരമസത്യമായ ദൈവത്തെ തന്നെ സംബന്ധിക്കുന്നതത്രേ. ആകയാൽ, സുവിശേഷപ്രസംഗകൻ എന്തെല്ലാം ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടിവന്നാലും, ദൈവികസത്യം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ വിമുഖത കാണിക്കുവാൻ പാടില്ല. കേൾവിക്കാരെ പ്രീതിപ്പെടുത്തുന്നതിനോ, ഭയപ്പെടുത്തുന്നതിനോ, അത്ഭുതപ്പെടുത്തുന്നതിനോ, അല്ലെങ്കിൽ പ്രസംഗകന്റെ വാഗ്മിത്വമോ തന്മയത്വമോ വ്യക്തിവൈഭവമോ പ്രകടിപ്പിക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് സത്യത്തെ ഗോപനം ചെയ്യുകയോ വികലമാക്കുകയോ അരുത്. ഒരു യഥാർത്ഥ സുവിശേഷ പ്രസംഗകൻ സത്യത്തെ ഒരിക്കലും നിഷേധിക്കുകയില്ല; യഥാർത്ഥ സത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്നതിൽ അലസതയോ സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വ്യഗ്രതയോ ഭയമോ തടസ്സമാകാൻ അയാൾ സമ്മതിക്കുന്നതുമല്ല. അതിനുവേണ്ടിയുള്ള പഠനം അനുസ്യൂതം തുടർന്നു കൊണ്ടിരിക്കും. ഉദാരമായ മനസ്ഥിതിയോടു കൂടി സത്യത്തെ സേവിക്കുക എന്നതായിരിക്കും അയാളുടെ വ്രതം; മറിച്ച്, സത്യം അയാളെ സേവിക്കുക എന്നതായിരിക്കുകയില്ല. (10)
 
സമാധാനം നമ്മോട്കൂടെ!
 
References:
 
1.രക്ഷകന്റെ മിഷൻ, നമ്പർ 87:2
 
2.രക്ഷകന്റെ മിഷൻ, നമ്പർ 90:1
 
3.രക്ഷകന്റെ മിഷൻ, നമ്പർ 90:2
 
4. രക്ഷകന്റെ മിഷൻ, നമ്പർ 36
 
5.ഏഷ്യയിലെ സഭ, നമ്പർ 23
 
6.ഏഷ്യയിലെ സഭ, നമ്പർ 23
 
7. ഇവാൻജെലീ നുൺഷ്യാന്തി, നമ്പർ 80
 
8.വെർബും ഡൊമിനി,നമ്പർ 97
 
9. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "സഭ ആധുനികലോകത്തിൽ, നമ്പർ 28"
 
10. വി പോൾ ആറാമൻ മാർപാപ്പ, ഇവാൻജെലീ നുൺഷ്യാന്തി, നമ്പർ 78, ഡിസംബർ 1975





Article URL:







Quick Links

കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് ‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് ‍ പക്വത പ്രാപിച്ചവരാക... Continue reading


"കത്തോലിക്കാ മിഷനറി സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം" - ആത്മവിചിന്തനം

(6 minutes read) "സ്നേഹം അനുഭവിക്കുക, അതുവഴി ദൈവീകപ്രകാശം ലോകത്തിൽ പ്രവേശിക്കുന്നതിനു കാരണമാകുക" (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ, "ദൈവം സ്നേഹമാകുന്നു" ചാക്രിക ലേഖനം നമ്പർ 40) ഇതാണ്‌ എന്റെ&n... Continue reading


പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading